രണ്ടമ്മമാരും നിസ്സാരമല്ലാത്ത ചില പ്രശ്‌നങ്ങളും
രണ്ട് അമ്മമാരുടെ കഥ. രണ്ടു ദിവസത്തെ ഇടവേളയ്‌ക്കുള്ളില്‍ മാധ്യമങ്ങളില്‍ വായിച്ചും കണ്ടുമറിഞ്ഞതെങ്കിലും വാര്‍ത്തയേതിനെയും പോലെ ക്ഷണികമായ വികാരക്ഷോഭങ്ങളെ തൃപ്‌തമാക്കി എവിടെയുമൊരു പാടും വീഴ്‌ത്താതെ കടന്നുപോയത്. മകന്‍ വിറകുപുരയില്‍ പൂട്ടിയിട്ട 82കാരിയ ഒരു വൃദ്ധമാതാവിന്റെ കഥയാണ് ആദ്യത്തേത്. നാല് ആണ്‍മക്കളും കൈയൊഴിഞ്ഞഈ അമ്മയെ അഗതി മന്ദിരത്തിലേക്ക് കൊണ്ടുപോകുന്നതായിരുന്നു കണ്ടത്. രണ്ടര വയസ്സുള്ള മകനെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ചിച്ച് ഏറെ വൈകും മുമ്പ് തിരിച്ചെടുക്കാന്‍ ചെന്ന് നിരാശയായി ജീവനൊടുക്കാന്‍ ശ്രമിച്ച 20 കാരിയായ അമ്മയുടെ കഥയാണ് മറ്റൊന്ന്. ഭ്രാന്തമായ മുറവിളികള്‍ക്കൊടുവില്‍ അനാഥത്വത്തിന്റെ തൊട്ടിലില്‍ നിന്ന് പിഞ്ചോമനയെ സ്വന്തം നെഞ്ചിന്റെ ചൂടിലേക്ക് തിരിച്ചെടുക്കുന്നതിന്റെ വികാരനിര്‍ഭര രംഗം.ഈ രണ്ടു കാഴ്‌ചകള്‍ക്കുമിടയില്‍ നിന്ന് പിന്‍വാങ്ങുമ്പോള്‍ `സാരമില്ലമ്മേ'' എന്ന് എങ്ങനെ നാം പറയും? പ്രായം കൊണ്ട് ജീവിതത്തിന്റെ രണ്ട് അറ്റങ്ങളില്‍ നില്‍ക്കുന്ന ഈ അമ്മമാരുടെ കഥകള്‍ ചേര്‍ത്തും ഓര്‍ത്തും നോക്കുമ്പോള്‍ കണ്ണാടിയില്‍ തെളിയുന്നതെന്താണ്?പട്ടിക്കൂടിന്റെ ഔദാര്യം?``പട്ടിക്കൂടിനോളം മാത്രം വലിപ്പമുള്ള വിറകുപുരയില്‍ പൂട്ടിയിട്ട 82 കാരിയെ ജനമൈത്രി പൊലീസെത്തി രക്ഷപ്പെടുത്തി.'' നവംബര്‍ 12 ന് പത്രങ്ങളില്‍ വന്ന ഈ വാര്‍ത്ത എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയില്‍ നിന്നാണ്. സരസ്വതിയമ്മയെ പൂട്ടിയിട്ടത് മറ്റെവിടെയുമല്ല; മകന്റെ പണിപൂര്‍ത്തിയാകുന്ന വീടിന്റെ വിറകുപുരയിലാണ്. മകന്‍ ദാനം ചെയ്‌ത പട്ടിക്കൂടിനുള്ളില്‍ മരവിച്ച്, `കൂട്ടില്‍ നിന്ന് വിടാത്ത'' ജീവനുമായി മല്ലടിച്ച് ദിവസങ്ങള്‍ കഴിച്ച ഈ വയോധികയെ യാദൃഛികമായാണ് ആരോഗ്യ ബോധവല്‍ക്കരണത്തിനെത്തിയ നഴ്‌്‌സിങ് വിദ്യാര്‍ഥികള്‍ കാണുകയും രക്ഷപ്പെടുത്തുകയും ചെയ്‌തത്. സ്വന്തം അമ്മയെ വിറകുപുരയില്‍ പൂട്ടിയിട്ടത് മാലോകരറിയുകയും നാണംകെടുകയും ചെയ്‌ത മക്കള്‍ ഉടനെ മത്സരബുദ്ധിയോടെ വന്ന് ക്ഷമാപണം നടത്തി അമ്മയെ കൂട്ടിക്കൊണ്ടുപോയിരിക്കുമെന്ന് മോഹിച്ച ശുദ്ധാത്മാക്കള്‍ക്ക് തെറ്റി. പിറ്റേന്നും ഈ അമ്മയുടെ വാര്‍ത്തയും ചിത്രവും വന്നു. പട്ടിണിയും അവശതയും കൊണ്ട് മൃതപ്രായയായ അമ്മയുടെ മുഖം ദൈന്യതയടെ വിളംബരം പോലെ. നിരാലംബയായ അവരുടെ കൈകളില്‍ പിടിച്ചുനില്‍ക്കുന്ന സിസ്‌റ്റര്‍. ചിത്രത്തിനടിയില്‍ ഇങ്ങനെ വായിക്കാം. ``സാരമില്ലമ്മേ.. മക്കളും ബന്ധുക്കളും സംരക്ഷിക്കാന്‍ മടിച്ച സരസ്വതിയെ ഉദയംപേരൂര്‍ പരിപാലനഭവനില്‍ എത്തിച്ചപ്പോള്‍.'' വാര്‍ത്ത തുടരുന്നു. `ഇവരുടെ നാല് ആണ്‍മക്കളെയും ബന്ധുക്കളെയും പൊലീസ് സ്‌റ്റേഷനില്‍ വിളിച്ചുവരുത്തിയെങ്കിലും പൂര്‍ണമനസോടെ സംരക്ഷിച്ചുകൊള്ളാമെന്ന ഉറച്ച മറുപടി ലഭിച്ചില്ല. തുടര്‍ന്നാണ് പൊലീസ് സരസ്വതിയമ്മയെ പരിപാലനഭവനിലെത്തിച്ചത്'. കഥ ഇവിടെ ശുഭപര്യവസായിയായി.ഇതെന്റെ ജീവനെക്കാള്‍ വലുത് ``രണ്ടര വയസ്സുള്ള മകനെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ച് പിന്നീട് തിരികെ വേണമെന്നാവശ്യപ്പെട്ട് എത്തിയ പാലമറ്റം കോളനിയില്‍ സജിതയെ(20)വിഷം ഉള്ളില്‍ച്ചെന്ന നിലയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.'' നവംബര്‍ 14 ന്റെ ഈ വാര്‍ത്ത കോട്ടയം ജില്ലയില്‍ നിന്നാണ്. നവം: 11ന് വ്യാഴാഴ്‌ച രാവിലെയാണ് കോട്ടയം ജില്ലാ ആശുപത്രിയിലെ അമ്മത്തൊട്ടിലില്‍ സജിത കുഞ്ഞിനെ ഉപേക്ഷിച്ചത്. അന്ന് ഉച്ചകഴിഞ്ഞപ്പോള്‍ തന്നെ കുഞ്ഞിനെ വീണ്ടെുടുക്കാന്‍ ഇവര്‍ ആശുപത്രിയിലും പൊലീസ്‌് സ്‌റ്റേഷനിലും ചെന്ന് വിലപിച്ചു. രണ്ടുദിവസം കഴിഞ്ഞിട്ടും കുഞ്ഞിനെ ഒന്നു കാണാന്‍ പോലും കഴിയാഞ്ഞപ്പോള്‍ അവനെ ഇനിയൊരിക്കലും തനിക്ക് തിരിച്ചുകിട്ടില്ലെന്നവള്‍ സങ്കടപ്പെട്ടു.പ്രണയത്തെ തുടര്‍ന്നായിരുന്നു സജിതയുടെ വിവാഹം. ഭര്‍ത്താവുമായി പിണങ്ങിപ്പിരിഞ്ഞ സജിത വീട്ടുകാരും കൈയൊഴിഞ്ഞതോടെ അനാഥാവസ്ഥയിലായി. ജീവിതം വഴിമുട്ടിയപ്പോളാണ് കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കാന്‍ തോന്നിയതെന്ന് അധികൃതരോട് കുറ്റസമ്മതം ചെയ്‌തു. നിയമത്തിന്റെ നൂലാമാലകളെക്കുറിച്ചൊന്നും ആ അമ്മക്കറിയില്ലായിരുന്നു. ഉപേക്ഷിച്ച കുട്ടിയെ തിരികെ കിട്ടണമെങ്കില്‍ അമ്മ താനാണെന്ന് തെളിയിക്കുന്ന രേഖ നല്‍കണമെന്ന്‌് വ്യവസ്ഥ. എന്നാല്‍ തന്റെ ഉണ്ണിയെ തിരിച്ചുകിട്ടാന്‍ കണ്ണ് ചൂഴ്‌ന്ന്‌് പൂതത്തിനു നല്‍കി ``ഇതിലും വലിയതാണെന്റെ പൊന്നേമന അതിനെ തരികെ''ന്ന് പറഞ്ഞ ഇടശ്ശേരിയുടെ പൂതപ്പാട്ടിലെ അമ്മയെപ്പോലെ ഇവളും ഇത് തന്റെ ജീവനെക്കാള്‍ വലുതാണെന്ന് സാക്ഷ്യം നല്‍കി. പിന്നെയും രണ്ടുനാള്‍ കഴിഞ്ഞ് കുഞ്ഞിനെ തിരികെ കിട്ടിയപ്പോഴാണ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സജിത സാധാരണനിലയിലെത്തിയതെന്നും വാര്‍ത്തയില്‍ പറയുന്നു. അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ച കുഞ്ഞിനെ അമ്മയുടെ കൈകളിലേക്ക് തിരിച്ചുകൊടുത്ത മുഹൂര്‍ത്തം എത്രമാത്രം വികാരഭരിതമായിരുന്നുവെന്ന് ആ ചിത്രവും (തൊട്ടിലില്‍ നിന്ന് അമ്മയിലേക്ക്) അവിടെയുണ്ടായിരുന്നവരുടെ സാക്ഷ്യങ്ങളും പറയുന്നു. സ്വന്തം കുഞ്ഞിന് സംരക്ഷണമേകാന്‍ അമ്മയോളം പോന്ന തൊട്ടിലൊന്നുമില്ലെന്ന ബോധ്യത്തിന്റെ മുഹൂര്‍ത്തമായി അത്.വീഴുന്നതാരുടെ മുഖംമൂടിയാണ്?വീടിന്റെ വിറകുപുരയിലേക്കും അവിടെനിന്നും അനാഥാലയത്തിലേക്കും തള്ളിവിട്ട നാല് ആണ്‍മക്കളുടെ വൃദ്ധയായ അമ്മയുടെയും, സ്വന്തം ജീവിതം അനാഥത്വത്തിന്റെ പടുകുഴിലെങ്കിലും തന്റെ മകനെ അനാഥത്വത്തിലേക്ക് തള്ളിവിടാനാകാത്ത യുവതിയായ ഈ അമ്മയുടെയും കഥകളില്‍ എന്ത് പുതുമ? ഏറെ കേട്ടതും വരുംകാലത്ത് വാര്‍ത്താ പ്രാധാന്യം ലഭിക്കാന്‍ പോലുമിടയില്ലാത്തതുമായ നമ്മുടെ സ്വാഭാവിക ജീവിതം!എങ്കിലും ഒരേ ജീവിതത്തിന്റെ ആദ്യന്തങ്ങളില്‍ നില്‍ക്കുന്ന ഈ രണ്ടമ്മമാരുടെയും അനുഭവങ്ങളില്‍ തെളിയുന്ന നമ്മുടെ ജീവിതം എന്താണ്? ഇതിലെ പൊരുത്തങ്ങളും പൊരുത്തക്കേടുകളും മറക്കാനാണ് നമുക്കിഷ്‌ടം. ആദ്യകഥയിലെ അമ്മ ഉപയോഗം കഴിഞ്ഞ് തേയ്‌മാനം വന്ന വസ്‌തു. ഉപയോഗം കഴിഞ്ഞതെന്തും വെച്ചേക്കാതെ വലിച്ചെറിയുന്ന കാലത്ത് ഒന്ന് റിപ്പയര്‍ ചെയ്‌ത് പോലും ഉപയോഗിക്കാനാകാത്ത ഈ പാഴ് വസ്‌തു പിന്നെ എന്തു ചെയ്യും. പക്ഷെ, നമ്മുടെ ഇപ്പോഴത്തെ വലിയ പ്രശ്‌നം മാലിന്യ കൂനകള്‍ വളര്‍ന്നുകൊണ്ടിരിക്കുന്നുവെന്നതാണ്. നിക്ഷേപിക്കാന്‍ സ്ഥലം പോരെന്നതാണ്. `സംസ്‌കര'ണവിദ്യകളൊന്നും ഇനിയും അത്ര `സമ്പന്ന'മായിെല്ലന്നതാണ്. അതെന്തായാലും നന്നായി. ഓര്‍മകള്‍ വേട്ടയാടാന്‍ തുടങ്ങിയാല്‍ നമുക്ക് തിരിച്ചുചെല്ലാം. വിലപിടിച്ച പലതും ഇവിടെനിന്ന് മടക്കിയെടുക്കാനുണ്ടാകും. രണ്ടാമത്തെ കഥയിലെ 20 കാരിയായ അമ്മയുടെ കഥ മറ്റൊന്നാണ്. തനിക്ക് വേദനകള്‍ മാത്രം നല്‍കിയ ഒരു ദാമ്പത്യത്തിന്റെ, പ്രണയത്തിന്റെ കയ്‌ക്കുന്ന സ്‌മാരകമാണ് രണ്ടര വയസുള്ള ആ ആണ്‍പ്രജ. എന്നാല്‍ തന്നെയും കുഞ്ഞിനെയും അനാഥരാക്കി കടന്നുപോയ്‌ക്കളഞ്ഞവനോടുള്ള പ്രതികാരമായി പോലും ആ ചോരപ്പൊടിപ്പിനെ ഉപേക്ഷിക്കാന്‍ അവള്‍ക്ക് കഴിയുമായിരുന്നില്ല. ഇനിയും അതിനെ പേറേണ്ടിവരികയെന്നത് ഏറെ കാലത്തേക്കെങ്കിലും തന്റെ വേദന തന്നെയായിരിക്കുമെന്നും അവള്‍ക്കറിയാഞ്ഞല്ല. ഇവിടെ അവള്‍ക്ക് അവനെയല്ല; അവന് അവളെയാണ് ആവശ്യം. എന്നിട്ടും അവളാണ് അവനെ തിരിച്ചെടുക്കാന്‍ ഓടിയത്. എന്നല്ല, ഉപേക്ഷിച്ചതിനുശേഷം അവനെ കുറിച്ചുള്ള വിചാരങ്ങള്‍ വേട്ടപ്പട്ടിയെ പോലെ ആ ദിവസങ്ങളിലത്രയും അവളെ ഓടിച്ചുകൊണ്ടിരുന്നു. മടക്കി കിട്ടിയപ്പോള്‍ സ്വന്തം ജീവന്‍ തിരിച്ചുകിട്ടിയതിനെക്കാള്‍ അവള്‍ സന്തോഷിച്ചു. ഇതാണ് അമ്മയെന്ന പദവിയെ പവിത്രവും മഹത്വമാര്‍ന്നതുമായി വാഴ്‌ത്തി പാടുന്നതിനു പിന്നിലെ രഹസ്യവും. പ്രണയവും സ്വപ്‌നങ്ങളുമെല്ലാം തകര്‍ത്ത് തന്റെ ജീവിതം അനാഥമാക്കിയ ആ `ആണൊരുത്ത' നോടുള്ള പക തീര്‍ക്കാനൊന്നുമായിരുന്നില്ല അവള്‍ അതിനെ തൊട്ടിലില്‍ ഉപേക്ഷിച്ചത്. എന്നാലും ഇതിനവരെ കുറ്റപ്പെടുത്താനും ഏറെപ്പേരുണ്ടാകും. അവരോട് ജര്‍മന്‍ കവി ബ്രെഹ്‌റ്റ് നേരത്തെ പറഞ്ഞ മേരിഫെറാറിന്റെ കഥയോര്‍മിപ്പിക്കാം. വേലക്കാരിയായ അവള്‍ പിഴച്ചുപെറ്റ സന്തതിയെ കക്കൂസ് മുറിയില്‍ കൊണ്ടുപോയി കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നു. സദാചാരികളും കാരുണ്യവാദക്കാരുമെല്ലാം കയര്‍ക്കും. അവരോട് കവി പറഞ്ഞു `കോപിക്കൊലാ നിങ്ങള്‍'. വീട്, കുടുംബം, ദാമ്പത്യം, പ്രണയം.. മൂല്യങ്ങളെ കുറിച്ചെല്ലാം ഉഗ്രമായി പ്രസംഗിക്കുക. ആചാരാനുഷ്‌ഠാനങ്ങളെല്ലാം വാശിയോടെ പിന്തുടരുക. എന്നിട്ട് വിപണിയെ ദൈവവും ദൈവത്തെ മാജിക്കുകാരനുമാക്കുക. പിന്നെ പ്രണയത്തെ ഭോഗവും ഭോഗത്തെ ഉപഭോഗവും അതിനെ തന്നെ സംസ്‌കാരവുമാക്കുക. എന്തിനെയും ഏതിനെയും ഉപയോഗിക്കുക, വലിച്ചെറിയുക. ഇവിടെ അഴിഞ്ഞുവീഴുന്നത് ഈ ആണ്‍കോയ്‌മയുടെ, ആസക്തിയുടെ, നമ്മുടെ തന്നെ മുഖംമൂടിയല്ലേ? കുറ്റബോധത്തോടെയല്ലാതെ `സാരമില്ലമ്മേ' എന്ന് എങ്ങനെ നാം ഇവരെ സാന്ത്വനിപ്പിക്കും?
Wednesday, December 8, 2010
Thursday, November 18, 2010
പൂരം: ചരിത്രത്തിലും കാലത്തിലും

സാമൂഹിക ജീവി എന്ന നിലയിലുള്ള മനുഷ്യന്റെ നിലനില്‍പ്പ് തന്നെയാണ് ആഘോഷങ്ങളെയും ഉത്സവങ്ങളെയും പ്രസക്തമാക്കുന്നത്. ചരിത്രവും പുരാവൃത്തവുമായി ബന്ധപ്പെട്ട ഇവ രാഷ്‌ട്രീയവും സാമൂഹ്യവുമായുംഅന്വേഷണവിഷയമാകുന്നത് അതുകൊണ്ടാണ്. പ്രത്യേകിച്ച് വിമോചന രാഷ്‌ട്രീയ സങ്കല്‍പ്പങ്ങളില്‍ ഇത്തരം ആവിഷ്‌ക്കാരങ്ങള്‍ക്ക് സവിശേഷ പ്രസക്തിയുണ്ട്. സംഘജീവിതം മനുഷ്യന്റെ എന്നത്തെയും അനിവാര്യതയും വ്യസനവുമാണ്. വ്യക്തിയായും സമൂഹജീവിയായും ഓരേ സമയം ജീവിക്കുന്നതിന്റെ ഭിന്നാവസ്ഥകളെ പലേതരത്തിലാണ് അവന്‍ മറികടക്കുന്നത്. ഉത്സവങ്ങളും ആഘോഷങ്ങളും ഈയൊരു സംഘര്‍ഷത്തിന്റെ മൂര്‍ത്ത പ്രകടനങ്ങളാകുന്നുണ്ടെന്ന് കാണാം. ലോകത്തെവിടെയും ഉത്സവങ്ങളില്‍ ദൃശ്യമാകുന്ന മനുഷ്യോര്‍ജത്തിന്റെ വന്യമായ അണമുറിയല്‍ ഒരു വിമലീകരണത്തിന്റെ ദൗത്യമാണ് നിര്‍വഹിക്കുന്നത്. പൂരങ്ങളുടെ പൂരമെന്ന് വിളിപ്പെട്ട തൃശൂര്‍പൂരത്തെക്കുറിച്ച് കെ കെ ശിവദാസ് രചിച്ച `തൃശൂര്‍പൂരം പകിട്ടും പെരുമയും' എന്ന പുസ്‌തകം പതിവ് ഫോക്‌ലോര്‍ പഠന ചിട്ടവട്ടങ്ങളില്‍ എഴുതപ്പെട്ടതല്ല. ഐതിഹ്യങ്ങളുടെയും പുരാവൃത്തങ്ങളുടെയും രീതിശാസ്‌ത്രങ്ങള്‍ക്കൊപ്പിച്ച് ആചാരാനുഷ്‌ഠാനങ്ങളുടെ ഉല്‍പ്പത്തി അന്വേഷിക്കുന്നതിനു പകരം ഉത്സവത്തിന്റെ നിര്‍വഹണ രീതിയെയും കാലികമായ പരിണാമങ്ങളെയും വിശദീകരിച്ചുകൊണ്ട് `ഉത്സവത്തെ പ്രവര്‍ത്തനരീതിയും സന്ദര്‍ഭവുമായി' മനസിലാക്കാനാണ് ശിവദാസ് ശ്രമിക്കുന്നത്. പൂരംപുറപ്പാട്, പൂരപ്പെരുമ, ദേശവലത്ത്, പൂരപ്പൊലിമ, കൊടിയിറക്കം എന്നിങ്ങനെ അഞ്ച് അധ്യായങ്ങളിലായി പൂരത്തിന്റെ പൊതുപരിസരം, ആവിര്‍ഭാവം, പ്രവര്‍ത്തന രീതി, നിരന്തരപരിണാമം എന്നിവ വിശകലനം ചെയ്‌തുകൊണ്ട് പൂര കാഴ്‌ചയെ സ്ഥൂലത്തില്‍ നിന്ന് സൂക്ഷ്‌മത്തിലേക്ക് കൊണ്ടുവരുന്ന ഫോട്ടോഗ്രാഫിക് രീതിയാണ് വിശകലനത്തിന്റെ പ്രത്യേകത. ``മതവിശ്വാസം, കുടുംബജീവിതം, ദേശീയത, ഋതുഭേദം എന്നിങ്ങനെ പല ഘടകങ്ങളുമായി ബന്ധപ്പെട്ട് വ്യത്യസ്ഥങ്ങളായ ഉത്സവങ്ങള്‍ ലോകമെമ്പാടുമുണ്ട്. പ്രത്യേക പ്രദേശത്തുള്ള ആളുകളും അവരുടെ തൊഴിലുകളും അവ തീര്‍ക്കുന്ന സവിശേഷ ഘടനയുമാണ് ഉത്സവാവതരണം രൂപപ്പെടുത്തുന്നത്.''നിത്യജീവിതത്തിലെ പരിധികളുടെ അതിലംഘനം ഉത്സവങ്ങളില്‍ നടക്കാറുണ്ട്. പരിശുദ്ധമായവയില്‍ അശുദ്ധിബാധിക്കുകയും മതപരമായ താല്‍പര്യങ്ങള്‍ മതേതര താല്‍പര്യങ്ങളോട് സന്ധിചെയ്യുകയും ചെയ്യുന്നു. സാമൂഹിക പദവികളുടെ കീഴ്‌മേല്‍ മറിയലും സാമൂഹികാതിര്‍ത്തികളുടെ ലംഘനവും, ശരിയായ നടത്തിപ്പുപോലെ ഉത്സവത്തിന്റെ അവിഭാജ്യഘടകമാണ്. പന്തല്‍, കുട, ആനച്ചമയം, വാദ്യമേളം, പ്രദര്‍ശനം, വെടിക്കെട്ട് എന്നിവയുമായി ബന്ധപ്പെട്ട വലിയൊരു കൂട്ടായ്‌മ ഇതില്‍ പങ്കെടുക്കുന്നു. ശക്തന്‍ തമ്പുരാന്റെ മിത്രമായിരുന്ന അരണാട്ടുകര തരകനെ പോലുള്ളവര്‍ക്ക് പൂരവുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനവും നിരീക്ഷിക്കപ്പെടുന്നു. പൂരപ്പൊലിമ, കൊടിയിറക്കം എന്നീ അധ്യായങ്ങളില്‍ ഇത്തരം അന്വേഷണത്തിന്റെ സാധുതയന്തെന്ന് ശിവദാസ് പറയുന്നു. ``ഭൂതകാലത്തിന്റെ തുടര്‍ച്ചകളെ അന്വേഷിക്കുന്നതോടൊപ്പം ഉത്സവത്തിലെ വര്‍ത്തമാന കൂട്ടായ്‌മകളിലെ മുഴുവന്‍ ബലതന്ത്രങ്ങളും'' കണ്ടെത്തുകയാണത്.കൊച്ചി രജ്യത്തെ ആധുനികവല്‍ക്കരിച്ച ശക്തന്‍തമ്പുരാന്റെ നാമവുമായി ബന്ധപ്പെട്ടതാണ് തൃശിവപേരൂര്‍ പട്ടണത്തിന്റെയും പൂരത്തിന്റെയും പെരുമ. എന്നാല്‍ പൂരത്തിലും ചെറുപൂരങ്ങളിലും ഉള്‍പ്പെടുന്ന ദേശബന്ധങ്ങളും വിവിധ കൂട്ടായ്‌മകളും ഉപകൂട്ടായ്‌മകളുമടങ്ങുന്ന അതിന്റെ ബൃഹത്തായ ഘടനയില്‍ ചരിത്രവും സംസ്‌കാരവും മാത്രമല്ല ജാതി, തൊഴില്‍, സാമ്പത്തികം, രാഷ്‌ട്രീയം, അധികാരം തുടങ്ങിയവയെല്ലാം സന്നിഹിതമാകുന്നതെങ്ങനെയെന്ന് പുസ്‌തകം പറയുന്നു.മതത്തോടും മേല്‍ജാതി കോയ്‌മയോടും ബന്ധപ്പെട്ടുണ്ടായ പൂരം എങ്ങനെ പിന്നീട് മതേതരവും ദേശീയവുമായി മാറിയെന്ന അന്വേഷണത്തില്‍ ദേശീയത, ആധുനികത, അധികാരബന്ധങ്ങള്‍, നഗരവല്‍കരണം തുടങ്ങിയവയും പരാമര്‍ശവിഷയമാകുന്നുണ്ട്.``കൂട്ടായ്‌മയുടെ വിപുലതയും പ്രവര്‍ത്തനരീതിയുമാണ് തൃശൂര്‍പൂരം എന്ന ഉത്സവത്തിന്റെ സമകാലികമായ നിലനില്‍പ്പിന് അടിത്തറ... നാഗരികമായ ഒരന്തരീക്ഷത്തില്‍ നടക്കുന്ന ഈ നാടോടിയുത്സവം വ്യക്തിസത്തകളെക്കാള്‍ സജീവമായ കൂട്ടായ്‌മകളെ സൃഷ്‌ടിക്കുന്നു... നാഗരികമായ ഏകാന്തതയെ മറികടക്കും വിധമുള്ള പെരുമാറ്റരീതികളാണ് തൃശൂര്‍പൂരത്തിന്റെ കൂട്ടായ്‌മയുടെ വിപുലതയ്‌ക്കു പിന്നിലുള്ളത്. മദ്യം, തിരക്ക്, കച്ചവടം, കാണികള്‍, കുടമാറ്റം, വെടിക്കെട്ട്, വാദ്യക്കാര്‍, വാദ്യമേളങ്ങള്‍, പൂരപ്രദര്‍ശനം എന്നിവയെല്ലാം കാഴ്‌ചയുടെയും കേള്‍വിയുടെയും ഈ മഹാമേളയില്‍ കൂടിക്കലരുന്നു.'' ഇതോടൊപ്പം ജനപ്രിയ സംസ്‌കാരത്തെ കുറിച്ച്‌് റെയ്‌മണ്ട് വില്യംസ്, അഡോണോ, ടെറിഈഗിള്‍ട്ടന്‍, ഹൊഖീമര്‍, ബക്‌തിന്‍ തുടങ്ങിയവരുടെ നിരീക്ഷണങ്ങളുമായി പൂരത്തിന്റെ സ്വഭാവത്തെ താരതമ്യം ചെയ്യുന്നു. പാശ്‌ചാത്യ നാടുകളിലെ കാര്‍ണിവെലുകളുമായി പൂരത്തിനുള്ള സാദൃശ്യവും വ്യത്യാസവും ചര്‍ച്ചചെയ്യപ്പെടുന്നു. പൂരം ആസ്വാദകര്‍ക്കും റിപ്പോര്‍ട്ടിങിനുമുള്ള കൈപ്പുസ്‌തകമെന്ന നിലയിലും ചരിത്ര - സാംസ്‌കാരി പഠനങ്ങള്‍ക്കുള്ള സാമഗ്രിയെന്ന നിലയിലും ഈടുറ്റതാണ് കെകെ ശിവദാസിന്റെ ഈ പഠനപുസ്‌തകം.
Subscribe to:
Comments (Atom)